വടക്കാഞ്ചേരി: പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പൂരത്തെ വരവേൽക്കാൻ നാടൊരുങ്ങി. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാൻപിടിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. ദൂരെദിക്കുകളിൽനിന്ന് ബന്ധുമിത്രാദികൾ ഉൾപ്പെടെയുള്ളവർ പൂരം കാണാൻ നാട്ടിലെത്തിയിട്ടുണ്ട്.
പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീർക്കുന്ന വെടിക്കെട്ടും ആസ്വദിക്കാൻ ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹം പതിവാണ്. ആനച്ചമയപ്രദർശനം കാണാൻ കുടുംബസമേതം പൂരാസ്വാദകർ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദർശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്റേത് ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂർ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ് പ്രദർശനം ഒരുക്കിയത്.
പൂരം ദിവസമായ ചൊവ്വാഴ്ച എങ്കക്കാട് വിഭാഗത്തിന് രാവിലെ 11.30 മുതൽ 1.45 വരെ ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടു മുതൽ കുമരനെല്ലൂർ ദേശം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയാണ്. ഉച്ചക്ക് 12ന് വടക്കാഞ്ചേരി ദേശം ശിവ-വിഷ്ണു ക്ഷേത്രസന്നിധിയിൽ വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ വിഖ്യാതമായ നടപ്പുര പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് സായുധ പൊലീസ് അകമ്പടിയോടെ രാജകീയ പ്രൗഢിയിൽ ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്രയാണ്. ഇതിന് തലയെടുപ്പുള്ള ഗജവീരന്മാരെയാണ് ദേശങ്ങൾ അണിനിരത്തുന്നത്.
വൈകീട്ട് 5.30ന് കുടമാറ്റം, 6.30ന് പ്രസിദ്ധമായ ഭഗവതിപ്പൂരം, തുടർന്ന് കൂട്ടിഎഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി എട്ടിന് കുമരനെല്ലൂർ ദേശവും 26ന് പുലർച്ചെ വടക്കാഞ്ചേരി ദേശവും ഉത്രാളിക്കാവ് പാടത്ത് കരിമരുന്നുപ്രയോഗം നടത്തും.
ഉച്ച 1.30 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം
ചൊവ്വാഴ്ച തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഉച്ചക്ക് 1.30 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. ചേലക്കര, ഷൊർണൂർ, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക റൂട്ടും പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വടക്കാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.
പ്രധാന ഗതാഗതനിയന്ത്രണങ്ങൾ:
* ചേലക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴി പോകണം.
* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മുള്ളൂർക്കരയെത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകണം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജങ്ഷനിൽനിന്ന് തിരിഞ്ഞ് കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കരയെത്തി ഷൊർണൂർ, ചേലക്കര ഭാഗത്തേക്ക് പോകണം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുറാഞ്ചേരി, വ്യാസ കോളജ്, കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി തിരിച്ചുവിടും.
* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന റൂട്ട് ബസുകൾ ഓട്ടുപാറ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.
* ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി ചുങ്കത്തുനിന്ന് തിരിച്ച് തലശ്ശേരി, വരവൂർ വഴി പോകണം.
* വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പാർക്കിങ്:
* ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവീൽ കർവ് ഭാഗത്തുള്ള പാടത്ത് പാർക്ക് ചെയ്യാം.
* തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിൽ പാർക്ക് ചെയ്യാം.
* കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കുമരനെല്ലൂർ പാടത്ത് പാർക്ക് ചെയ്യാം.