കോഴിക്കോട്: പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. പുതിയാപ്പ വിരുത്തിശ്ശേരിവയൽ പള്ളിതൊടി ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ‘ജലറാണി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഹാർബറിൽനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വെച്ച് ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് ബോട്ട് തകർന്നത്.
ബോട്ടുടമ ഹരിദാസന്റെ കാലിനും കൂടെയുണ്ടായിരുന്ന ശിവദാസന്റെ കൈയ്ക്കും ഒടിവുണ്ട്. തൊഴിലാളികളായ ടി. സഹദേവൻ, ഇ.കെ. സനൂപ്, പി.ടി. രതീഷ് എന്നിവർക്ക് സാരമല്ലാത്ത പരിക്കേറ്റു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകാരാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പൂർണ്ണമായി തകർന്ന ബോട്ട് വടംകെട്ടി വലിച്ച് പിന്നീട് ഹാർബറിലെത്തിച്ചു.
പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
