കൊച്ചി ∙ യോഗാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുടെ മറവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എതിരാളികളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഈ പരിശീലനം. കേരളത്തിലെ 9 ഇടങ്ങളിൽ ഇന്നു നടത്തിയ റെയ്ഡിൽ പിഎഫ്ഐ നടത്തിയ ഗൂഡാലോചനയ്ക്കും കുറ്റകൃത്യത്തിനുമുള്ള കൂടുതൽ തെളിവുകളും രേഖകളും കണ്ടെത്തിയതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2022ൽ റജിസ്റ്റർ ചെയ്ത (യുഎപിഎ) കേസിന്റെ അടിസ്ഥാനത്തിലുള്ള തുടർ അറസ്റ്റുകളുടെ ഭാഗമായാണ് ബുധനാഴ്ച വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയത്.
രാവിലെ 5 മണി മുതൽ ചാവക്കാട്, പാലക്കാട്, മലപ്പുറം, പെരുമ്പാവൂർ, പറവൂർ, വൈറ്റില എന്നിവിടങ്ങളിലായി 9 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് പ്രതികൾക്കു സഹായം നൽകിയവരുടെയും പിഎഫ്ഐ ഭാരവാഹികളുടെയും അനുഭാവികളുടെയും വീടുകളിലായിരുന്നു പരിശോധന. മൊബൈൽ ഫോൺ, ലാപ്ടോപ്, ഡേറ്റ ശേഖരിക്കാനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അതേസമയം പരിശോധന നടന്ന ഇടങ്ങളിലെ മുഴുവൻ പേരെയും കേസിൽ പ്രതിചേർക്കില്ലെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ളവരെ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളു എന്നും എൻഐഎ വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുക, യുവാക്കൾക്കു ആയുധപരിശീലനം നൽകുക, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കി ആക്രമിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പിഎഫ്ഐ നേരിടുന്നത്. ഇതിനായി റിപ്പോർട്ടേഴ്സ് വിങ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിങ് വിങ്, സർവീസ് ടീംസ് അല്ലെങ്കിൽ ഹിറ്റ് ടീംസ് എന്നിവക്ക് പിഎഫ്ഐ രൂപം കൊടുത്തിരുന്നതായി കൂടുതൽ തെളിവുകൾ ലഭിച്ചെന്നും എൻഐഎ വ്യക്തമാക്കി. ഹിറ്റ് ടീംസിനെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യുകയായിരുന്നു പദ്ധതിയെന്നാണ് എൻഐഎ പറയുന്നത്.
