ഒരു വർഷത്തെ പക, കൊല്ലുകയെന്ന ഉദ്ദേശത്തോടെ ആക്രമണം; കൃത്യം അലുവ അതുൽ സ്റ്റേഷനിൽനിന്ന് ഇറങ്ങി 17 മിനിറ്റിൽ

news image
Mar 15, 2026, 8:18 am GMT+0000 payyolionline.in

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്താൻ അക്രമി സംഘം തയ്യാറാക്കിയത് കൃത്യമായ ആസൂത്രണം. ജിം സന്തോഷ് കൊലക്കേസിൽ അതുലിന് ജാമ്യം ലഭിച്ചത് മാർച്ച് ഏഴിനാണ്. ശേഷം തൊട്ടടുത്ത ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുൽ സ്റ്റേഷനിൽ എത്തിയത് രാവിലെ 10.30 ന് ശേഷമാണ്. പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളിൽ ആക്രമണം നടത്തി.
പ്രതികൾ കൃത്യം നടത്തിയത് കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ആസൂത്രണം. പ്രതികളുടെ സുഹൃത്ത് അനീറിനെ അതുൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. അനീറിനെ ആക്രമിച്ചതിന് പിന്നാലെ അതുലിന് ഒരുവർഷംകൊണ്ട് തിരിച്ച് പണി നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
അതേസമയം കേസിൽ എല്ലാ പ്രതികളും സംഭവം നടന്ന് 12 മണിക്കൂറിനകം പിടിയിലായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളായവരുമടക്കം എട്ട് പേരാണ് പൊലീസ് പിടിയിലായത്. കൊലപാതക സമയത്ത് പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ ഉപയോഗിച്ചാണ് പ്രതികൾ അതുൽ സഞ്ചരിച്ച കാറിനെ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് ഇടിച്ചിട്ടതും കൃത്യം നടത്തി രക്ഷപ്പെട്ടതും. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിരുന്നു.
അതേസമയം, അലുവ അതുലിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണുണ്ടായത്. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ് വിവരം ലഭിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് ഈ നിർദേശം അവഗണിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe