തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഒരു ദിവസമാണ് ശേഷിക്കുന്നത്. 4 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പുറത്ത് വരിക. നേരത്തേ 27 നായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ടിക്കറ്റ് വിൽപ്പന കുറഞ്ഞതോടെ ഏജന്റ്മാരുടെ അഭ്യർത്ഥന പരിഗണിച്ച് നറുക്കെടുപ്പ് നാലിലേക്ക് മാറ്റുകയായിരുന്നു.
25 കോടിയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ബംപർ ലോട്ടറികൾ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ളതും ഓണം ബംപറിന് തന്നെ. ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.
ഇതുവരെ 80 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ ബംപർ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 17 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇവിടെ മാത്രം വിറ്റത്. തൊട്ട് പിന്നാലെ തൃശൂരാണ്. ഇക്കുറി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. 2024 ൽ 80 ലക്ഷം ടിക്കറ്റുകൾ വിറ്റതിൽ 71,43,008 ടിക്കറ്റുകളായിരുന്നു വിറ്റത്. ആരായിരിക്കും ഭാഗ്യവാൻ? 2024 ൽ BR-99TG 434222 എന്ന നമ്പറിനായിരുന്നു ലോട്ടറി അടിച്ചത്. സുൽത്താൻ ബത്തേരിയിൽ നിന്ന് വിറ്റഴിച്ച ടിക്കറ്റ് കർണാടക സ്വദേശിയായ മുഹമ്മദ് അൽത്താഫ് എന്ന ബൈക്ക് മെക്കാനിക്കിനാണ് ലഭിച്ചത്. 2023 ൽ തിരുവനന്തപുരം സ്വദേശിയായ അനൂപ് എന്നയാൾക്കായിരുന്നു ലഭിച്ചത്. ഏറ്റവും കൂടുതൽ ബംപർ അടിച്ചിരുന്ന ജില്ല പാലക്കാടാണ്. അതുകൊണ്ട് ഇത്തവണയും പാലക്കാടുള്ളയാൾക്കായിരിക്കുമോ വിജയം എന്നാണ് ഉറ്റുനോക്കുന്നത്.
ചാറ്റ് ജിടിപിയുടെ പ്രവചനം ലോട്ടറി ഏത് ജില്ലയ്ക്ക് അടിക്കുമെന്ന കാര്യത്തിൽ പല പ്രവചനങ്ങളും വരുന്നുണ്ട്. ഇതിൽ ചാറ്റ് ജിറ്റിപി പ്രവചിക്കുന്നത് പാലക്കാട് ജില്ലയ്ക്ക് ലഭിക്കുമെന്നാണ്. ഇത് കേവലം ഒരു വന്യമായ പ്രവചനമല്ല മറിച്ച് ഏറ്റവും വലിയ ടിക്കറ്റ് വിൽപ്പന, അതിർത്തി കടന്നുള്ള ഡിമാൻഡ്, മുൻകാല പ്രാധാന്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് പ്രവചനം. എന്തായാലും ആർക്കാകും സമ്മാനമെന്ന് കാത്തിരുന്ന് കാണാം.
ഒന്നാം സമ്മാനമായി ലഭിക്കുന്ന 25 കോടി രൂപയിൽ നിന്ന് ആദ്യം ഏജൻ്റ് കമ്മീഷൻ കുറയ്ക്കും. സമ്മാനത്തുകയുടെ 10 ശതമാനം അതായത് 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. കമ്മീഷൻ കുറച്ചതിന് ശേഷമുള്ള തുക 22.5 കോടി രൂപയാണ്. ഈ തുകയ്ക്കാണ് നികുതി ഈടാക്കുന്നത്. ഇതിൽ നിന്ന് 30 ശതമാനം ആദായ നികുതിയായി ഈടാക്കും, അത് 6.75 കോടി രൂപ വരും. കൂടാതെ, 4 ശതമാനം സർചാർജ് (ആരോഗ്യ-വിദ്യാഭ്യാസ സെസ്) കൂടി ഈ തുകയ്ക്ക് ബാധകമാണ്. ഇതോടെ ഫലത്തിൽ നികുതി നിരക്ക് 31.2 ശതമാനമാനമായി മാറും. അതായത്, 22.5 കോടി രൂപയുടെ 31.2 ശതമാനം നികുതിയായി അടയ്ക്കണം, ഇത് 7.02 കോടി രൂപയാണ്. എല്ലാ കിഴിവുകളും കഴിഞ്ഞാൽ, വിജയിക്ക് ലഭിക്കുന്ന അറ്റത്തുക 15.48 കോടി രൂപയായിരിക്കും. ലോട്ടറി അടിച്ചാൽ ഏതൊക്കെ രേഖകൾ കൈമാറണം ആദ്യം ലോട്ടറി ടിക്കറ്റിന് പുറത്ത് ലോട്ടറി വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പേരും മേൽവിലാസവും രേഖപ്പെടുത്തണം. സമ്മാനം വാങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കണം. തുക കൈപ്പറ്റുന്നതിനായി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത്, ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഇതിനുശേഷം ലോട്ടറി വെബ്സൈറ്റിൽ നിന്നും സ്റ്റാമ്പ് രതീത് ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിൽ 1 രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് വിവരങ്ങൾ പൂരിപ്പിച്ച് നൽകം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും നിർബന്ധമായി സമർപ്പിക്കാം.