കോഴിക്കോട് : ജില്ലയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരത്വമുള്ള 5 പേർക്ക് രാജ്യം വിടാൻ പൊലീസ് നോട്ടിസ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. താമസ അനുമതി രേഖകളുമായി ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ എത്താനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നോട്ടിസിലെ നിർദേശം. ഇവരിൽ മിക്കവരും ദിർഘകാല വീസ ഉള്ളവരാണ്. അതിനാൽ തന്നെ ഇവരെ ഈ നോട്ടീസ് കാര്യാമായി ബാധിക്കില്ലെന്നാണ് വിവരം. എന്നാൽ, 2007 മുതൽ കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസയുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.
കേരളത്തിൽ ജനിച്ച ഹംസ, തൊഴിൽപരമായ ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് പോയതിന് ശേഷമാണ് പാക്ക് പൗരത്വം സ്വീകരിച്ചത്. 1965ൽ ആണ് ഹംസ പാക്കിസ്ഥാനിലേക്ക് പോകുന്നതും കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും അവിടെ തങ്ങുകയും ചെയ്തത്. പിന്നീട് പാക്കിസ്ഥാൻ – ബംഗ്ലദേശ് വിഭജനത്തിന് ശേഷം പാസ്പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹംസ പാക്ക് പൗരത്വം നേടുന്നത്.
പിന്നീട് 2007ൽ ഇന്ത്യയിലേക്ക് വന്നത് ഈ പാസ്പോർട്ട് ഉപയോഗിച്ചാണ്. ഇന്ത്യയിൽ എത്തിയ ശേഷം പലതവണ പൗരത്വത്തിനായി അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. നിലവിൽ പാക്കിസ്ഥാൻ പാസ്പോർട്ട് പോലും ഹംസയുടെ കൈവശമില്ല. ഈ സാഹചര്യത്തിൽ ഹംസയുടെ കാര്യത്തിൽ എന്താകും തുടർ നടപടിയെന്നതാണ് ചോദ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഹംസ പറയുന്നത്.