കളമശേരി സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം

news image
Jan 18, 2024, 9:29 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മൂന്നു പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും.

 

ഭിന്നശേഷി‌യുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ വിട്ടയയ്ക്കാൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവു ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്  ആക്ട് കേസുകളുടെ വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാനും തീരുമാനമായി. എൽഡി ടൈപ്പിസ്റ്റ്, അറ്റൻഡന്‍റ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിങ്ങ് അറേജ്മെന്‍റ് മുഖേനയോ റീ ഡിപ്ലോയിമെന്‍റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികൾക്കായി ഒരു കാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെന്‍റ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ നാല് മെന്‍റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിർവഹണത്തിനും മേൽനോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പിൽ ഒരു എഞ്ചിനീയറിങ് വിഭാഗം സൃഷ്ടിക്കും.

കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി.സന്ധ്യയെ നിയമിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. ഇ.ജി.ഗോർഡനെ നിയമിക്കും. മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിൻ എന്നിവരെയും നിയമിക്കും.

പൊതുവദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായി നിയമിച്ച അധ്യാപകരെ 2024-2025 അധ്യയന വർഷം ആരംഭിക്കുന്നതു വരെ തുടരാൻ അനുവദിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe