കാഞ്ഞങ്ങാട്: പറക്കളായിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. വീട് നിർമ്മിക്കുന്നതിന് മണ്ണു മാറ്റുമ്പോഴാണ് പുരാവസ്തുക്കൾ ലഭിച്ചത്.സങ്കര ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച നിരവധി രൂപങ്ങളാണ് കാഞ്ഞങ്ങാട് പറക്കളായിയിൽ കണ്ടെത്തിയത്. വലിയടുക്കത്ത് രതി രാധാകൃഷ്ണന്‍റെ പറമ്പിൽ നിന്നും വീട് നിർമ്മിക്കുന്നതിന് മണ്ണ് മാറ്റുമ്പോഴാണ് പുരാവസ്തുക്കൾ കിട്ടിയത്. പന്നി, മാൻ, കോഴി, ഞണ്ട്, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങൾ, തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയലങ്ങളുടെയും തിരുമുടിയുടെയും രൂപങ്ങൾ, നിലവിളക്ക്, വാൾ, തൃശൂലം, മെതിയടി രൂപങ്ങൾ തുടങ്ങിയവയാണ് മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്.
പതിനേഴാം നൂറ്റാണ്ടിൽ ഉത്തര കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണിതെന്നാണ് നിഗമനം. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നേരത്തേയും പുരാതന ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു.