കായംകുളത്ത് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് കെട്ടി തൂക്കിയതാണെന്ന് സംശയം. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ശ്രീവത്സൻ പിള്ളയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു
സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഭാര്യയുടെ നിർദ്ദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നു. കഴുത്തു മുറുക്കിയ സമയം വായിൽ നിന്ന് രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ പിന്മാറി. തുടർന്ന് വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങി. റോഡിൽ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. വീണ്ടും വീട്ടിലെത്തി മുൻപ് തീരുമാനിച്ചത് പ്രകാരം ഷാൾ കഴുത്തിൽ കുരുക്കി ഇരുവരും വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഭാര്യ മരിച്ചത് കണ്ട് ഭയന്ന ശ്രീവത്സൻ പിള്ള വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇവരുടെ രണ്ടു പെൺമക്കൾക്ക് പൂനയിൽ ആണ് ജോലി. ശ്രീവത്സൻ പിള്ളയും രാജേശ്വരി അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. രാജേശ്വരി അമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളിൽ ചിലവഴിക്കുന്നത്. ഇവിടേക്ക് ചെല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് രാജേശ്വരിഅമ്മയെ വാടകവീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം പോലീസ് രാത്രി തന്നെ ശ്രീവത്സൻപിള്ളയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇയാളെ വെട്ടിക്കോട്ട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.