ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാലത്തെ ഒരാവശ്യത്തോടും പ്രതികരിക്കാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചെന്ന് ജോൺബ്രിട്ടാസ് എംപി. കേരളത്തിന്റെ ആവശ്യങ്ങളിൽ ഒന്നിനോടും പ്രതികരിച്ചില്ല. മധ്യമർഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നിൽകുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. ഇത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിലിലെ പോലെ ആറിടത്താണ് ഇത്തവണത്തെ ബജറ്റിലും ബിഹാറിനെ പരാമർശിച്ചത്. ബജറ്റ് പ്രസംഗത്തിൽ ആന്ധ്രപ്രദേശ് എന്തുകൊണ്ടില്ല എന്ന് അത്ഭുതപ്പെട്ടേക്കാം. എന്നാൽ ബജറ്റ് അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി ആന്ധ്രപ്രദേശിൽ എത്തി നിരവദി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് ഇത്തവണ പൂർണ്ണമായും ബിഹാറിന്റെ ഊഴമായി മാറി. എത്രത്തോളം രാഷ്ട്രീയ സങ്കുചിത്വമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് ഇതുനോക്കിയിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്രബജറ്റിലില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്.