കൈക്കൂലി വാങ്ങവേ മലപ്പുറത്ത് മുന്‍സിപ്പാലിറ്റി റെവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

news image
May 29, 2024, 3:49 pm GMT+0000 payyolionline.in

മലപ്പുറം: പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റെവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എംപി കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപ കൈക്കൂലിയാണ് ഇയാൾ ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി  പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു.

പലവട്ടം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാണെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട്  പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറംവിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  ഫിറോസ്‌ എം ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി. തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ സ്ഥല പരിശോധനക്ക് ശേഷം ഉണ്ണികൃഷ്ണന്‍ 2000 കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലാവുകയായിരുന്നു.

വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ഗിരീഷ്‌ കുമാര്‍, പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീനിവാസന്‍, സജി, മോഹന കൃഷ്ണന്‍ ,മധുസൂധനന്‍, പൊലീസ് ഉദ്ദ്യോഗസ്ഥരായ വിജയകുമാര്‍, അഭിജിത്ത്, രാജീവ്‌, സന്തോഷ്‌, സുബിന്‍,  രത്നകുമാരി എന്നിവരുമുണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ  ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe