തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോർഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു. ഇവർ അവിവാഹിതയാണ് എന്നാണ് വിവരം.
തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോർഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോർഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആറുമാസം ഗർഭിണിയായിരുന്നു ഇവർ. പിന്നാലെ ബ്ലീഡിംഗുണ്ടായ പെൺകുട്ടി ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യുകയുമായിരുന്നു. എന്നാൽ ബാത്‌റൂമിന് സമീപം ചോര കണ്ട ജീവനക്കാർക്ക് സംശയം തോന്നി. ഈ സമയം ശുചിമുറിയ്ക്ക് സമീപം സംശയാസ്പദമായ നിലയിൽ നിന്നിരുന്ന പെൺകുട്ടിയെ ചോദ്യംചെയ്യുകയായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് കുട്ടിയെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇവർ സംഭവത്തിന് പിന്നാലെ സ്ഥലംവിട്ടതാണ് എന്നാണ് വിവരം.
