ഇസ്ലാമാബാദ്: ചെങ്കോട്ടയ്ക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ച് 15പേർ മരിച്ച സംഭവത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി അൻവറുൾ ഹഖാണ് അസംബ്ലിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീര്വരെ ആക്രമിക്കുമെന്നു മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു… ഞങ്ങളുടെ ധൈര്യമുള്ള ആളുകൾ അത് ചെയ്തു’’–സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ചൗധരി അൻവറുൾ ഹഖ് പറയുന്നു. പാക്കിസ്ഥാന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്.
