ഉയരം നോക്കാതെ തന്നെ ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകൾക്ക് അപേക്ഷിച്ചാലുടൻ അനുമതി നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങളിൽ വിപുലമായ ഭേദഗതികൾ തയ്യാറായിരിക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ ഏഴു മീറ്റർ ഉയരമുള്ള വീടുകൾക്കാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നത്. പുതിയ ഭേദഗതിയോടെ ഉയരം സംബന്ധിച്ച നിയന്ത്രണം നീങ്ങി, വിസ്തീർണ്ണമാണ് നിർണായക ഘടകം. ഇതോടെ കൂടുതൽ വീടുടമകൾക്ക് എളുപ്പത്തിൽ അനുമതി ലഭിക്കും.
വാണിജ്യ കെട്ടിടങ്ങൾക്കും വലിയ ഇളവ്. നിലവിൽ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്ര അടി) വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കാണ് ഉടൻ പെർമിറ്റ് ലഭിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇത് 250 ചതുരശ്ര മീറ്റർ (2690.98 ചതുരശ്ര അടി) വരെ ഉയർത്തും. ചെറുകിട-ഇടത്തരം വ്യാപാരികൾക്കും സംരംഭകർക്കും ഇതിലൂടെ വലിയ ആശ്വാസം.
വ്യവസായ മേഖലയിലും മാറ്റങ്ങൾ. ജി ഒന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുള്ള, 200 ചതുരശ്ര മീറ്റർ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ള വ്യവസായ കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കും.
മൊത്തം 117 ചട്ടങ്ങളിൽ 200-ലേറെ ഭേദഗതികൾ ഉൾപ്പെടുത്തി സമഗ്രപരിഷ്കരണമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ അവസ്ഥയും ജനസാന്ദ്രതയും കണക്കിലെടുത്താണ് പുതിയ ഇളവുകൾ. തദ്ദേശ അദാലത്തുകളിലും നവകേരള സദസ്സുകളിലും ഉയർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ നീക്കം.
