തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും മഴക്കുറവും കാരണം വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ ജനങ്ങളെ വട്ടംകറക്കി കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ സെപ്റ്റംബറിനേക്കാൾ 1000 മെഗാവാട്ടിൽ അധികം ആവശ്യകതയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും കെഎസ്ഇബിയും തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നൽകിവന്നിരുന്ന സ്വാപ്പ് കരാർ അവസാനിക്കുന്നതോടെ താത്കാലിക ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പാ കരാർ വഴിയുള്ള 200 മെഗാവാട്ട് ലഭിക്കാതിരുന്നതാണ് ഇന്നലെ പൊടുന്നനെ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. പ്രതിസന്ധി മറികടക്കാൻ എൻ.ടി.പി.സിയുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.
ഇതിനുപുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾക്കായി ബോർഡ് ഡയറക്ടർമാർ ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുൻഗണനയെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
