താനൂർ കസ്റ്റഡിമരണം: പൊലീസ് പ്രതിക്കൂട്ടിൽ; വിഷയം രാഷ്ട്രീയ വിവാദത്തിലേക്ക്

news image
Aug 9, 2023, 3:12 am GMT+0000 payyolionline.in

മലപ്പുറം: കസ്റ്റഡിയിൽ മരിച്ച താമിർജി​ഫിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ പൊലീസ് പ്രതിക്കൂട്ടിൽ. ഏറെ ദുരൂഹതകൾ നിറഞ്ഞ മരണത്തിനുത്തരവാദികൾ പൊലിസ് തന്നെയെന്ന വ്യക്തമായ സൂചനകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നത്. സംഭവത്തിൽ ആരോപണങ്ങൾ ശക്തമാവും മുമ്പ് എസ്.ഐ ഉൾപടെ എട്ട് പോലിസുകാരെ ആഭ്യന്തരവകുപ്പ് സസ്​പെന്റ് ചെയ്തത് വലിയ വിവാദങ്ങളിൽ നിന്ന് തലയൂരാൻ വേണ്ടി കൂടിയായിരുന്നു. ​

പ്രതിപക്ഷപാർട്ടികൾ ആദ്യം വേണ്ടത്ര ഗൗരവത്തിൽ വിഷയം ഏറ്റെടുത്തില്ല എന്ന പരാതിയുയർന്നിരുന്നു. പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി. കെ. കുഞ്ഞാലിക്കുട്ടി ഇൗ വിഷയത്തിൽ പല തവണ മാധ്യമങ്ങൾ ചോദിച്ചപ്പോഴും പ്രതികരിക്കാൻ തയാറായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നപ്പോൾ തന്നെ ക്രൂരമായ മർദനത്തിന്റെ അടയാളങ്ങൾ വ്യക്തമായിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതിയായത് കൊണ്ട് വിഷയം ഏറ്റെടുത്താൽ തിരിച്ചടിയാവുമോ എന്ന ആശങ്ക പല കോണുകളിലുമുണ്ടായി.

അതേ സമയം ഇടതു സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന ക്രൂരമായ കസ്റ്റഡിമരണമാണ് താനൂരിൽ നടന്നിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടം വിശദറിപ്പോർട്ട് വ്യക്തമാക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലകളും കസ്റ്റഡിമരണങ്ങളും സർക്കാറിന് മേൽ വലിയ ആരോപണമായി ഉയർന്നുവരികയാണ്. കുപ്പുദേവരാജിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധിച്ച എ വാസുവിനെ കോടതി ശിക്ഷിച്ചതോടെ ഇടതുസർക്കാറിന്റെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വീണ്ടു സജീവ ചർച്ചയിലാണ്. അതിനിടയിലേക്കാണ് താനൂർ കസ്റ്റഡി മരണവും വരുന്നത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐ അ​ന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 31ന് തിങ്കളാഴ്ച താമിർ ജിഫ്രിയടക്കം താനൂരിൽ അഞ്ച് യുവാക്കൾ കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന. പൊലിസ് റി​പ്പോർട്ട് പ്രകാരം ഇവർ പുലർച്ചെയാണ് കസ്റ്റഡിയിലാവുന്നത്. എന്നാൽ തലേന്ന് വൈകുന്നേരം 3.30 ന് തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും സ്റ്റേഷനിലെത്തിക്കാതെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് ക്രൂര മർദ്ദനത്തിനിരയാക്കിയെന്നുമുള്ള ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ് മോർട്ടം റി​പ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe