തിരുവനന്തപുരം: സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ സംഘടനയിലെ ഭാരവാഹികൾ പറഞ്ഞ കാര്യങ്ങളേ അറിയുകയുള്ളൂവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ്. ലഹരി ഉപയോഗത്തിനെതിരെ നിരന്തരമായി കാമ്പയിൻ നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. ആ പ്രചരണവുമായി സംഘടന മുന്നോട്ട് പോകും. ഏത് മേഖലയായാലും ലഹരി ഉപയോഗം ഒഴിവാക്കണമെന്നാണ് ഡി.വൈ.എഫ്.ഐ നിലപാടെന്നും വസീഫ് പറഞ്ഞു.
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് നേരത്തെ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു.
ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും-മന്ത്രി പറഞ്ഞു.