താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കില്ല എന്ന് സൂചന. വാർഷിക ജനറൽ ബോഡി യോഗം 22ന് (നാളെ) എറണാകുളത്ത് നടക്കും. യോഗത്തിൽ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. പ്രസിഡന്റായി മോഹൻലാൽ തന്നെ എത്തുമെന്നാണ് വിവരം. എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
മോഹൻലാൽ സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഡ്ഹോക് കമ്മിറ്റിയിലെ ചില അംഗങ്ങൾ പറഞ്ഞിരുന്നു. മേയ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ അംഗങ്ങള്‍ പൊതുതാല്പര്യം മോഹന്‍ലാലിനെ അറിയിച്ചു. ജനറൽ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും.
ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യം ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് ‘അമ്മ’യില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.