രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ വിറ്റ റോയൽ കാർ സോൺ ഉടമ സോനുവിനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശി താരിഖിനാണ് ഇയാൾ കാർ വിറ്റത്. അതേസമയം, ഫരീദാബാദ് ഭീകര സംഘം ദില്ലിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണ നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ദില്ലിയിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
ഫരീദാബാദിൽ അറസ്റ്റിലായ മുസമ്മിൽ ഗനായുടെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. ഇതുവരെ കേസിൽ 15 പേരാണ് അറസ്റ്റിലായത്. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. അതേസമയം, പൊലീസിന്റെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടക്കുന്നതായും വിവരമുണ്ട്. ഷോപ്പിയാനിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. മുംബൈയിൽ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രതയിലുമാണ്.
മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായ വസ്തുക്കൾ തിരിച്ചറിയാൻ ഡോഗ് സ്ക്വാഡുകളെയും ബോംബ് സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലുടനീളം വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
