കണ്ണൂർ: മെമു വണ്ടികൾ നൽകാതെ മലബാറിനോട് റെയിൽവേയുടെ അവഗണന. കൊല്ലം ഡിപ്പോയ്ക്ക് 12 കോച്ച് മെമു വണ്ടി നൽകി. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ഓടിക്കാൻ നിർദേശവും എത്തിക്കഴിഞ്ഞു. എന്നാൽ കണ്ണൂർ-മംഗളൂരു 132 കിലോമീറ്ററിൽ ഒരു മെമു പോലും അനുവദിച്ചില്ല. ഒൻപത് മണിക്കൂർ കണ്ണൂരിൽ വന്നുനിൽക്കുന്ന ഷൊർണൂർ-കണ്ണൂർ മെമു മംഗളൂരുവിലേക്ക് നീട്ടാൻ ശുപാർശ ഉണ്ടായെങ്കിലും നടപ്പായില്ല. പാലക്കാട് മെമു ഷെഡ് വിപുലീകരിച്ചാൽ കൂടുതൽ മെമു വരുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചിരുന്നു. 25 കോച്ചുകൾ (റേക്ക്) വരെ അറ്റകുറ്റപ്പണി ചെയ്യാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടും പുതിയ വണ്ടി അനുവദിച്ചില്ല. നിലവിൽ പാലക്കാടിന് കീഴിൽ ഉള്ളത് ആറു മെമു റേക്കുകൾ മാത്രം. ഇവയെല്ലാം എട്ട് കോച്ചുകളിൽ ഓടുന്നു. ആഴ്ചയിൽ ആറുദിവസമാണ് ഇവ ഓടുന്നത്. ഒരു ദിവസം അറ്റകുറ്റപ്പണിക്ക് പോകും.
കേരളത്തിലുടെ ഓടുന്ന പാസഞ്ചർ വണ്ടികൾക്ക് പകരം മെമു ഓടിക്കുമെന്ന 2020-ലെ പ്രഖ്യാപനം പാളത്തിലിറങ്ങിയിട്ടില്ല. പ്രത്യേകിച്ചും മലബാറിൽ. ഷൊർണൂർ-കണ്ണൂർ മെമു മാത്രമാണ് മലബാറിലൂടെ ഓടുന്നത്. ഇത് പക്ഷേ, കൊല്ലം മെമു ഷെഡിന് കീഴിലുള്ള വണ്ടിയാണ്. കണ്ണൂർ-മംഗളൂരു റൂട്ടിൽ ഒരു മെമു വണ്ടി പോലും ഇല്ല. 15 കോച്ചുകളുണ്ടായിരുന്ന കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ് സ്പെഷ്യൽ ആകട്ടെ 10-11 കോച്ചുകളായി ചുരുങ്ങി. സമ്മർദം ചെലുത്താത്തതിനാൽ മലബാറുകാരുടെ കാത്തിരിപ്പ് നീളുകയാണ്. ഒരുമിച്ച് കുറെ വണ്ടികൾ പോയിക്കഴിഞ്ഞാൽ പിന്നെ മണിക്കൂറുകൾ സ്റ്റേഷനിൽ കാത്തിരിക്കണം അടുത്ത വണ്ടിക്ക്.
മലബാറിൽ മെമു
മലബാറിൽ (ഷൊർണൂർ-കണ്ണൂർ) ഓടുന്നത് ഒരു മെമു മാത്രം. കണ്ണൂർ-മംഗളൂരു റൂട്ടിൽ ഒരു വണ്ടിപോലും ഇല്ല. പാലക്കാട്-എറണാകുളം-പാലക്കാട്, ഷൊർണൂർ-നിലമ്പൂർ സർവീസ് മാത്രമാണ് പൂർണമായും കേരളത്തിൽ ഓടുന്നത്. പാലക്കാട് ടൗൺ-കോയമ്പത്തൂർ, കോയമ്പത്തൂർ-ഷൊർണൂർ, പാലക്കാട്- ഈറോഡ് എന്നിവയാണ് മറ്റു റൂട്ടുകൾ. തകരാർ വന്നാൽ സർവീസ് മുടങ്ങും. വണ്ടിക്ക് പകരം ഓടിക്കാൻ റേക്കില്ല.
