പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിൻ്റെ അവസാന ദിവസമായ ഇന്ന് (തിങ്കൾ)ഉച്ചക്ക് 12.40 ഓടെയാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി കൊയിലാണ്ടി ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ ദാർ ജോയ് തോമസ് മുമ്പാകെയാണ് പത്രിക സമര്‍പ്പണം നടത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് കെ. ബാലനാരായണന്‍, കണ്‍വീനര്‍ ആര്.കെ. മുനീര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, യുഡിഎഫ് നേതാക്കളായ സി.പി.എ അസീസ്, ടി.പി. ചന്ദ്രന് എന്നിവര്‍ക്ക് ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സമര്‍പ്പിച്ചത്. പേരാമ്പ്രയിൽ നിന്ന് യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ രാജന് മരുതേരി, കല്ലൂര്‍ മുഹമ്മദലി, കെ.പി. രാമചന്ദ്രന്, കെ. മധുകൃഷ്ണന്, പി.കെ. രാഗേഷ്, മിസ്ഹബ് കീഴരിയൂര്‍, കെ.എം. സുരേഷ് ബാബു, പുതുക്കുടി അബ്ദുറഹ്മാന്, മൂസ്സ കോത്തമ്പ്ര, അര്ജ്ജുന് കറ്റയാട്ട്, ടി.പി. മുഹമ്മദ്, ഇബ്രാഹിം കൊല്ലിയില്‍, മുജീബ് കോമത്ത്, മുനീര്‍ കുളങ്ങര, വഹീദ പാറേമ്മല്‍, കെ.എം. തസ്നിയ, ഷര്‍മിന കോമത്ത്, സെല്‍മ നന്മനക്കണ്ടി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഓരോ ഘട്ടങ്ങളും കടന്ന് മുന്നോട്ട് പോകുമ്പോള്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും കണ്‍വെന്‍ഷനുകള്‍ നടന്നുവരുകയാണെന്നും ഫാത്തിമ തഹിലിയ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ വലിയ രണ്ടാമത്തെ നിയോജക മണ്ഡലമാണെങ്കിലും എല്ലായിടത്തും ഓടിയെത്തുമെന്നും അതിനാണല്ലോ ആരോഗ്യവും, അതിന് വേണ്ടിയാണല്ലോ നേതൃത്വം നിയോഗിച്ചതെന്നും അവര്‍ പറഞ്ഞു. അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞ കാര്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് അതൊന്നും ഗൗരവമായി കാണുന്നില്ലെന്നും ജനങ്ങളുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്ത് മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും തഹിലിയ പറഞ്ഞു.
