നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ബാലചന്ദ്ര മേനോനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതിന് തെളിവുണ്ടെങ്കിലും നടി സംഭവം നടന്നെന്ന് പറയുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇവിടെ എത്തിയതിന് തെളിവുകൾ ലഭ്യമായില്ല. വിഷയത്തിൽ സാക്ഷി പറയാനായി ജൂനിയർ ആർട്ടിസ്റ്റ് എത്തിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് അവർ മൊഴി നൽകിയത്. ഇത് കേസിന് വൻ തിരിച്ചടിയായി.