മഡ്ഗാവ് – മംഗളൂരു വന്ദേഭാരതിൽ ബുക്കിങ് 35% മാത്രം; കോഴിക്കോട്ടേക്കു നീട്ടിയാൽ റെയിൽവേയ്ക്കും ഗുണം

news image
Dec 17, 2025, 12:51 pm GMT+0000 payyolionline.in

കോഴിക്കോട്: മഡ്ഗാവ് – മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നു ഗോവയിൽ നിന്നുള്ള എംപി സദാനന്ദ് ഷേത് തനാവഡെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള യാത്രക്കാരും സംഘടനകളും ജനപ്രതിനിധികളും നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഗോവയ്ക്കും കേരളത്തിനുമിടയിലുള്ള ടൂറിസ്റ്റുകളുടെയും വിദ്യാർഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കു പരിഗണിച്ച്, വന്ദേഭാരത് കേരളത്തിലേക്കു നീട്ടണമെന്നാണ് സദാനന്ദ് ഷേത് തനാവഡെ ആവശ്യമുന്നയിച്ചത്.

മംഗളൂരു–തിരുവനന്തപുരം, കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുള്ളപ്പോൾ, മഡ്ഗാവ്–മംഗളൂരു വന്ദേഭാരതിൽ ഇപ്പോഴും 30 മുതൽ 35% വരെ മാത്രമാണു ബുക്കിങ്. എം.കെ.രാഘവനും പി.ടി.ഉഷയും അടക്കമുള്ള എംപിമാർ ഇക്കാര്യം പലതവണ പാർലമെന്റിൽ അവതരിപ്പിച്ചതുമാണ്. ഈ ആവശ്യം സദാനന്ദ് ഷേത്ത് തനാവഡെയുടെ ശ്രദ്ധയിൽ പെടുത്തിയതു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കൺവീനർ ജോയ് ജോസഫ് ആണ്. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നു കോൺഫെഡറേഷൻ ജനറൽ കൺവീനർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe