മുംബൈ: മനുഷ്യക്കടത്തെന്ന സംശയത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പ്രൊഫസറും യുവാക്കളും കസ്റ്റഡിയിൽ. വിദ്യാർഥി കൈമാറ്റ പരിപാടിക്കായി പഞ്ചാബ്, ഹരിയാന സ്വദേശികളായ യുവാക്കളെ യു.കെയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിസ ലഭിക്കുന്നതിന് തെറ്റായ വിവരങ്ങൾ സമർപ്പിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ഇവർ അറസ്റ്റിലായത്. പ്രഥമദൃഷ്ട്യാ ഇത് മനുഷ്യക്കടത്ത് കേസാണെന്ന് തോന്നുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ രണ്ട് യുവാക്കൾ മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്പോർട്ടുകളും വിസകളും പരിശോധനക്കായി ഹാജരാക്കുകയായിരുന്നു. ഉദ്യോഗസ്ഥനോട് ഹരിയാന ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർഥികളാണെന്നും വിദ്യാർഥി കൈമാറ്റ പരിപാടിക്കായി പ്രൊഫസറോടൊപ്പം ലണ്ടനിലേക്ക് പോകുകയാണെന്നും പറഞ്ഞു.
തുടർന്ന് ഏത് കോഴ്സാണ് പഠിക്കുന്നതെന്നും ലണ്ടനിലെ ഏത് സർവകലാശാലയിലേക്കാണ് പോകുന്നതെന്നും ഉദ്യോഗസ്ഥൻ അന്വേഷിച്ചു. ഇരുവർക്കും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് രണ്ടു യുവാക്കളെയും കൂടെയുണ്ടായിരുന്ന അഞ്ചുപേരെയും ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിട്ടയച്ചു. അവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഹരിയാന ആസ്ഥാനമായുള്ള സർവകലാശാലയുമായി പ്രൊഫസർക്ക് ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.