മാലപൊട്ടിച്ച് ‘പമ്പ കടക്കാൻ’ നോക്കി; വെള്ളത്തിൽനിന്ന് പൊക്കി പോലീസ്

news image
Mar 15, 2026, 6:09 am GMT+0000 payyolionline.in

കോഴഞ്ചേരി: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടിയ കള്ളനെ പിന്നാലെ നീന്തിയ പോലീസ് വെള്ളത്തിലിട്ട് പൊക്കി. തെക്കേമല കുറുന്താർ സ്വദേശി രാജേഷിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്. കോഴഞ്ചേരിയിൽ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.മാല മോഷണംപോയെന്ന വിവരമറിഞ്ഞാണ് കോഴഞ്ചേരി പുതിയ പാലത്തിന് താഴെയുള്ള പ്രസന്നയുടെ വീട്ടിൽ ആറന്മുള എസ്.ഐ. ആഷിൽ രവി, എ.എസ്.ഐ. രാജേഷ്, സി.പി.ഒ.മാരായ എം.എ. അഖേഷ്, ജി. കിരൺ എന്നിവരെത്തിയത്. വീട്ടിൽകയറി പ്രസന്നയുടെ വായ പൊത്തിപിടിച്ചാണ് നാലുപവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് ഓടിയത്.
ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. വീടിനടുത്തെ വലിയ കാട്ടിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടാകുമെന്നും സമീപവാസി പറഞ്ഞു. പോലീസുകാർ കാടിളക്കിയപ്പോൾ കള്ളൻ പമ്പയാറ്റിൽ ചാടി അക്കരയ്ക്ക് നീന്തി. പോലീസും വിട്ടില്ല. സി.പി.ഒ.മാരായ അഖേഷും കിരണും പിറകെ ചാടി. പുഴയുടെ നടുക്ക് ഇരുവരും ചേർന്ന് ഇയാളെ കീഴ്‌പെടുത്തി.
ബലപ്രയോഗം നടത്തിക്കൊണ്ടിരുന്ന കള്ളനെ കരയ്ക്കെത്തിക്കാൻ ഇരുവരും പാടുപെട്ടു. കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടെയാണ് പാറയിൽ തട്ടി എസ്.ഐ.യുടെ കാലിന് പൊട്ടലുണ്ടായത്. ഇദ്ദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. മുമ്പും കേസുകളിൽ പ്രതിയാണ് രാജേഷ്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. മാല കണ്ടെടുത്തിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe