തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാൻ ഡൽഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തി. നാടകീയ രംഗങ്ങളാണ്. ഡൽഹിയിൽ അരങ്ങേറിയത്.
വി ഡി സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ജെൻസി പ്രവർത്തകർ ഒരുക്കിയത്. രമേശ് ചെന്നിത്തല കേരള ഹൗസിൽ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നേരെ വിഡി സതീശനെ അനുകൂലിച്ച് എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. വിഡി സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കിൽ ബാക്കി പിന്നെ കാണാമെന്നായിരുന്നും എംഎസ്എഫ് പ്രവർത്തകരുടെ മുന്നറിയിപ്പ്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്.
നിർദേശം മറികടന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവർക്ക് എതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടാകും. എന്നാൽ നിർദേശം മറികടന്ന് ഇന്നും പലയിടത്തും പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെ വിഡി സതീശന്റെ ഫ്ളക്സിന് മുകളിൽ പോസ്റ്ററുകൾ പതിച്ചു. ‘കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങൾ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് വാചകം. Natural Choice VD എന്നെഴുതിയ കൂറ്റൻ ഫ്ളക്സിന് മുകളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്ളക്സുകളും കീറി. ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം പാളയത്തു വച്ചിരുന്ന ഫ്ളെക്സിലാണ് കെ സി വേണുഗോപാലിന്റെ മുഖം കീറിയത്. ഉമ്മൻചാണ്ടിയുടെ മുഖത്തെ നിലനിർത്തി. കുഞ്ഞൂഞ്ഞിനു ശേഷം കെ സി എന്നായിരുന്നു ഫ്ളെക്സിലെ വാചകം.
