ന്യൂഡൽഹി: വോട്ടുയന്ത്രങ്ങൾക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനിൽക്കുന്നതിനിടയിൽ മൊബൈൽ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും മൊബൈലിലൂടെ വോട്ടുചെയ്യാൻ അവസരം കൊടുത്തത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ വോട്ട് അനുവദിക്കുമോ എന്ന് കമീഷൻ വ്യക്തമാക്കിയിട്ടില്ല.
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കാണ് പോളിങ് ബൂത്തിൽ പോകാതെ കൈയിലുള്ള മൊബൈലിൽ E- SECBHR എന്ന ആപ് ഡൗൺ ലോഡ് ചെയ്ത് വീട്ടിലിരുന്ന് വോട്ടുചെയ്യാൻ അവസരം നൽകിയത്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പക്രിദയാൽ പ്രദേശത്തെ ബിഭ കുമാരിയാണ് രാജ്യത്ത് ആദ്യമായി മൊബൈലിലൂടെ വോട്ട് ചെയ്തത്.
വോട്ടർ പട്ടികയിൽ ചേർത്ത മൊബൈൽ നമ്പറിൽ ആപ് ഡൗൺലോഡ് ചെയ്യാൻ അനുവദിച്ച കമീഷൻ ഇ വോട്ടുകളിൽ കൃത്രിമം നടക്കില്ലെന്ന് അവകാശപ്പെട്ടു. സി-ഡാക് ആണ് ആപ് വികസിപ്പിച്ചത്.