യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം; കേസെടുത്ത് പൊലീസ്, ഒന്നാം പ്രതി പ്രതിപക്ഷ നേതാവ്

news image
Dec 20, 2023, 5:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്.  വി ഡി സതീശന് പുറമേ ഷാഫി പറമ്പിൽ എം വിൻ സിൻ്റ് രാഹുൽ മാങ്കുട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്താണ്പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡിസിസി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.

നാല് മണിക്കൂര്‍ നീണ്ട സംഘര്‍ഷം. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചപ്പോള്‍ വലിയ വടികളെടുത്ത് പൊലീസിന് നേരെ അടിച്ചു. രണ്ട് പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തല്ലിപ്പൊട്ടിച്ചു. പിന്നീട് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.

കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ, ബസില്‍നിന്ന് അവരെ നേതാക്കള്‍ ഇടപെട്ട് വലിച്ചിറക്കി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് മറുവശത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. അക്രമത്തിനിടെ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കും പരിക്കേറ്റു. കന്‍റോണ്‍മെന്‍റ് എസ്ഐ ദില്‍ജിത്തിനും കല്ലേറുകൊണ്ടു. ഇരുപത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസിസി ഓഫിസിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പൊലീസും നീങ്ങി. കസ്റ്റഡിയിലെടുത്ത രണ്ടുപ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിച്ചിറക്കി.

പ്രകോപിതരായ പൊലീസ് ഡിസിസി ഓഫീസിലേക്ക് കയറി. ഈ സമയത്ത് ഓഫീസിലെത്തിയ പ്രതിപക്ഷനേതാവ് ഉള്‍പ്പടെ പൊലീസിനെതിരെ കയര്‍ത്തു. എന്നിട്ടും പൊലീസ് പിന്മാറിയില്ല. ആരെയും കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പിന്നീട് കോണ്‍ഗ്രസ് മാറ്റി. ഏറെനേരം കാത്തുനിന്ന പൊലീസിന് രണ്ട് പ്രവര്‍ത്തകരെ പകരം നല്‍കിയതോടെയാണ് സംഘം പിന്മാറിയത്. പന്ത്രണ്ടരയോടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വിഡി സതീശനും ഷാഫി പറമ്പില്‍ എംഎല്‍എയും പങ്കുചേര്‍ന്നു. മാര്‍ച്ച് കടന്നുപോയ വഴികളിലെ നവകേരള സദസിന്‍റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe