വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന “അഭൂതപൂർവമായ” വർധനവിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പീക്ക് സീസണുകളിലും അടിയന്തര സാഹചര്യങ്ങളിലുമുണ്ടാകുന്ന അമിത നിരക്ക് വർധനവ് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. യാതൊരു ന്യായീകരണവും ഇല്ലാതെയാണ് വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അന്യായമായ ഈ നടപടിക്കു കാരണം ഇന്ത്യൻ വ്യോമയാനരംഗത്ത് ഏതാനും ചില കമ്പനികൾക്കുള്ള ആധിപത്യം ആണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം കമ്പനികളുടെ ആധിപത്യം വളരാൻ കാരണമായത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള കൈകഴുകലാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
വിമാന ടിക്കറ്റ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിഷയങ്ങളും സീസൺ സമയത്ത് പ്രവാസികൾ നേരിടുന്ന ചൂഷണവും പാർലമെന്റിലും കേന്ദ്ര സർക്കാരിനോടും തുടർച്ചയായി ഉന്നയിച്ചുവരുന്നതായും, നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. 1937-ലെ എയർക്രാഫ്റ്റ് നിയമം റൂൾ 135 (4) പ്രകാരം വിമാനനിരക്കിൽ പരിധി ഏർപ്പെടുത്തുവാൻ കേന്ദ്രം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ അപേക്ഷിച്ച് നിലവിൽ വിമാനനിരക്കിൽ 120% വർദ്ധനവ് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
