ബെംഗലൂരു: നിത്യ ജീവിതത്തിൽ മുൻ സൈനികനായ ഭർത്താവിന്റെ കാർക്കശ്യം താങ്ങാനായില്ല. വിരമിച്ച സൈനികനെ കൊലപ്പെടുത്തിയ ഭാര്യയും മകനും അറസ്റ്റിൽ. ബെംഗലൂരുവിലെ വിവേക് നഗറിലെ വീട്ടിലാണ് വിരമിച്ച സൈനികന്റെ മൃതദേഹം അയൽവാസി കണ്ടെത്തിയത്. സംഭവത്തിൽ ഞായറാഴ്ചയാണ് മുൻ സൈനികന്റെ ഭാര്യയും മകനും അറസ്റ്റിലായത്. 47കാരനായ മുൻ സൈനികനായ ഭോലു അറാബിനെയാണ് ബെംഗലൂരുവിലെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ മരിച്ചതായി വിശദമാക്കി മകൻ സമീറാണ് അയൽവാസിയായ സുഹൈൽ അഹമ്മദിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്.
പിന്നാലെ അയൽവാസി വിവരം പൊലീസിനെ അറിയിക്കുകയും ഭോലുവിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പൊലീസിനോട് വിശദമാക്കുകയും ചെയ്തിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയവർ പിതാവിനെ ആക്രമിച്ചുവെന്നായിരുന്നു മകൻ അയൽവാസിയോട് വിശദമാക്കിയത്. എന്നാൽ വീട്ടിലേക്ക് അക്രമി സംഘം അതിക്രമിച്ച് കയറിയതിന്റെ ഒരു ലക്ഷണവും കാണാത്തതാണ് അയൽവാസിക്ക് സംഭവത്തിൽ സംശയം തോന്നാൻ കാരണമായത്. പിന്നാലെ പൊലീസ് മുൻ സൈനികന്റെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിലെ നിഗൂഡത മറ നീക്കിയെത്തിയത്.
വിരമിച്ചതിന് പിന്നാലെ സ്ഥിരമായി വീട്ടിൽ ഉള്ള മുൻ സൈനികൻ എല്ലാ കാര്യങ്ങളിലും പട്ടാളചിട്ട വേണമെന്ന് നിർബന്ധം പിടിച്ചതോടെ ജീവിതം ദുസഹമായിയെന്നാണ് 47കാരന്റെ ഭാര്യ തബാസും പൊലീസിനോട് വിശദമാക്കിയത്. പട്ടാളച്ചിട്ടയും കാർക്കശ്യവും നിത്യ ജീവിതത്തിൽ സാരമായ വെല്ലുവിളികൾ സൃഷ്ടിച്ചതോടെയാണ് ഭർത്താവിന്റെ വകവരുത്താൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം 47കാരന് നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച് ലിവിംഗ് റൂമിലിരുന്ന ഉറങ്ങിയ ഇയാളെ 40 കാരിയായ ഭാര്യയും 20കാരനായ മകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.