പേരാമ്പ്ര: വടകര-പേരാമ്പ്ര റോഡിലെ ചാനിയംകടവിൽ വിവാഹാഘോഷത്തിനിടെ അപകടകരമായി ഓടിച്ച രണ്ട് കാറുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. അനധികൃതമായി രൂപമാറ്റം വരുത്തൽ, അപകടകരമായി വാഹനമോടിക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരം കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ജെബി എ. ചെറിയാന്റെ നേതൃത്വത്തിലാണ് നടപടി. സംഭവത്തിൽ വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ രണ്ടു യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
നിയമലംഘനം നടത്തിയ യുവാക്കളെ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്‌ചത്തെ നിർബന്ധിത പരിശീലന ക്ലാസിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ദിശതെറ്റിച്ച് മറ്റു വാഹനങ്ങൾക്ക് ഭീഷണിയാകുംവിധം കാറുകൾ ഓടിക്കുന്ന ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന യാത്രക്കാർ പകർത്തിയിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ ഈ ദൃശ്യങ്ങൾ പരിശോധിച്ച് എം.വി.ഡി. ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.
