കൽപ്പറ്റ: വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്കൂളിലെ കുട്ടികളുടെ സമ്പർക്കം വഴി രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ലെ പടർന്നത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നുണ്ട്. സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
