തിരുവനന്തപുരം: നിരക്ക് പരിഷ്കരണവും ബൈക്ക് ടാക്സി അവസാനിപ്പിക്കലും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ പ്രമുഖ കമ്പനികളുമായി സഹകരിച്ച് സർവീസ് നടത്തുന്ന ടാക്സികളെല്ലാം പൂർണ്ണമായും ഓഫ്ലൈൻ ആകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി നിരോധനം എന്നിവയ്ക്ക് പുറമെ കമ്പനികളുടെ കമ്മീഷൻ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ 11 ആവശ്യങ്ങൾ മുൻനിർത്തിയാണ് ഗിഗ് തൊഴിലാളികൾ ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുമ്പ് തൊഴിലാളികൾ പ്രതിഷേധിച്ച വേളയിൽ പരിഹാരമെന്ന നിലയിൽ കമ്പനികൾ വർധിപ്പിച്ചു നൽകിയ തുക പിന്നീട് പിൻവലിച്ചതാണ് ഡ്രൈവർമാരെ വീണ്ടും സമരരംഗത്തേക്ക് ഇറക്കാൻ പ്രേരിപ്പിച്ചത്. ഇത്തവണ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഇന്ന് രാവിലെ മുതൽ തന്നെ ടാക്സി കാറുകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്ലൈൻ ആക്കിയാണ് ഡ്രൈവർമാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഓഫീസുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും പോകാൻ ഓൺലൈൻ ക്യാബുകളെ മാത്രം ആശ്രയിക്കുന്ന സംസ്ഥാനത്തെ വലിയൊരു വിഭാഗം യാത്രക്കാരെ ഈ അനിശ്ചിതകാല പണിമുടക്ക് കടുത്ത പ്രതിസന്ധിയിലാക്കും.
