സമ്മതമറിയിച്ച് കത്തയച്ചു, സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ ഉത്തരവ്

news image
Oct 2, 2024, 4:30 am GMT+0000 payyolionline.in

മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മുഡ (മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി) അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി. 14 സൈറ്റുകൾ തിരിച്ചെടുക്കാൻ പാർവതി കമ്മീഷണറോട് അഭ്യർത്ഥിച്ചിരുന്നു. ചൊവ്വാഴ്ച മകൻ എം.എൽ.സി ഡോ. യതീന്ദ്ര മുഖേന പാർവതിയുടെ കത്ത് കമ്മീഷണർക്ക് ലഭിച്ചതോടെയാണ് സൈറ്റുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. പാർവതിയുടെ  പേരിലുള്ള ഭൂമി ഏറ്റെടുത്തതിന് പകരമായിട്ടായിരുന്നു 14 പ്ലോട്ടുകൾ അനുവദിച്ചത്.

മൈസൂരു താലൂക്കിലെ കേസരെ വില്ലേജിലെ 464 സർവേ നമ്പരിലുള്ള 3.16 ഏക്കർ ഭൂമി ഏറ്റെടുക്കാതെ മുഡ ഉപയോഗിച്ചുവെന്നാരോപിച്ചാണ് പാർവതിക്ക് മൈസൂരിലെ വിജയനഗർ III, IV സ്റ്റേജുകളിലെ 14 ബദൽ സൈറ്റുകൾ അനുവദിച്ചത്. പാർവതിയുടെ കത്ത് ലഭിച്ചതിനെത്തുടർന്ന് വ്യവസ്ഥകൾ പരിശോധിച്ച് വിദഗ്ധരോട് നിയമോപദേശം തേടുകയും അനുവ​ദിച്ച സൈറ്റുകൾ തിരിച്ചെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കുകയും സാധ്യമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാൽ ഉത്തരവിടുകയായിരുന്നുവെന്ന് രഘുനന്ദൻ പറഞ്ഞു.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമി തിരികെ നൽകാനുള്ള തീരുമാനം സ്വയമെടുത്തതായി പാർവതി  പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത പൊലീസ് കേസ് അന്വേഷിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ജെ ദേവരാജു എന്നിവർക്കെതിരെ സെപ്തംബർ 27ന് ലോകായുക്ത പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe