കോഴിക്കോട്: വനിത സംവരണ ബിൽ (നാരീശക്തി വന്ദൻ) സ്ത്രീകൾക്ക് കരുത്ത് പകരുമെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. സ്ത്രീകളുടെ പ്രാതിനിധ്യം നിയമസഭയിലും പാർലമെൻ്റിലും കൂടും. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകിയത് എൻഡിഎ ആണെന്നും നവ്യ ഹരിദാസ് പറഞ്ഞു. ബിൽ പുരോഗമനാത്മകമാണ്, രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ബില്ലാണ്. അതേസമയം ബിൽ സ്വാഗതം ചെയ്ത് മഹിള മോർച്ച സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.
വനിത സംഘടനകൾ എല്ലാവരും ബില്ലിനെ പിന്തുണക്കണം. എല്ലാവരോടും ചർച്ച ചെയ്താവും കേന്ദ്രം ബിൽ പാസാക്കി എടുക്കുക. അതേസമയം നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുമെന്ന് നവ്യ ഹരിദാസ്. കോഴിക്കോട് നോർത്തിൽ പ്രതീക്ഷയുണ്ട്. ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ നോർത്ത് മണ്ഡലത്തിൽ നോട്ടീസ് അടിച്ച വിഷയത്തിലും നവ്യ പ്രതികരിച്ചു. എൽഡിഎഫ് മതം ദുരുപയോഗം ചെയ്തു. ഇതിനെതിരെ പരാതി കൊടുക്കുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. ബിജെപി മൂന്നാം മുന്നണിയായി സാന്നിദ്ധ്യം അറിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ബിജെപിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ബിജെപിക്ക് വോട്ട് ചെയ്താൽ അവർ ജയിക്കും എന്ന ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു.
