തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം മറികടക്കാൻ പുതിയ തന്ത്രങ്ങളുമായി മാനേജ്മെന്റ്. തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ഓർഡിനറി സർവീസുകൾക്ക് പകരം കൂടുതൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. തിരുവനന്തപുരം ഡിപ്പോകളുടെ മാതൃക പിന്തുടർന്ന് മറ്റ് ജില്ലകളിലെ ഡിപ്പോകളിലും ഫാസ്റ്റ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
ജൂൺ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ജോലികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രവർത്തനം കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കുക. ഈ പദ്ധതി വഴി കെഎസ്ആർടിസിയുടെ വരുമാനത്തിൽ പ്രതിവർഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ നഷ്ടം സർക്കാർ കെഎസ്ആർടിസിക്ക് നേരിട്ട് സബ്സിഡിയായി നൽകാനാണ് നിലവിലെ തീരുമാനം.
അതേസമയം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം. ഇന്ധന വിലയിൽ ഇളവ്, മത്സ്യബന്ധന മേഖലയ്ക്ക് നൽകുന്നത് പോലെ ഡീസൽ സബ്സിഡി, ഇൻഷുറൻസ് തുക സർക്കാർ ഏറ്റെടുക്കുക, ബസ് സ്റ്റാൻഡുകളിലെ ഫീസ് ഒഴിവാക്കുക, വിദ്യാർത്ഥികളുടെയും പൊതുയാത്രക്കാരുടെയും യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവെക്കുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനായി ജൂൺ 19-ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ബജറ്റിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
