പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിന്റെ തകർച്ച ജനത്തിന് ദുരിതമാകുന്നു. നിർമ്മാണം ആരംഭിച്ച മൂന്ന് വർഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യാത്ര കൂടുതൽ ദുഷ്കരമാകുന്നത്.
പയ്യോളി ടൗണിന്റെ രണ്ടു ഭാഗത്തും സർവീസസ് റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ചെറുവാഹനങ്ങളുടെ ചക്രങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയാണ്. റോഡ് അരികിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് റോഡ് തകർച്ചയുടെ പ്രധാന കാരണം. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകേണ്ട ഡ്രൈനേജ് നിർമ്മാണത്തിലെ അപാകത കാരണം തടസ്സപ്പെട്ട നിലയിലാണ്. സർവീസ് റോഡിന്റെ വീതി കുറവ് പ്രശ്നം തുടക്കം മുതൽ എല്ലാവരും ചൂണ്ടിക്കാട്ടിയപ്പോൾ ഡ്രെയിനേജ് ഉൾപ്പെടുന്ന ഭാഗം കൂടി സർവീസ് റോഡിന്റെ പരിധി പരിധിയിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ പയ്യോളി മേഖലയിൽ തന്നെ പത്തിലേറെ സ്ലാബുകൾ തകർന്ന നിലയിലാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കാൽനടയാത്രക്കാർ കുഴിയിൽ വീഴുന്നതും പതിവായിട്ടുണ്ട്. വാഹനങ്ങളിലൂടെയോ നടന്നോ ആളുകൾക്ക് എവിടെയും എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ നിർമ്മാണ കമ്പനിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റോഡ് മുകളിൽ മഴക്കാലത്ത് ടാറിങ് അപ്രായോഗികമാണ്. റോഡരികള് കെട്ടിക്കിടക്കുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സാഹചര്യം ഉണ്ടാക്കലാണ് പരിഹരിക്കാനുള്ള ഏറ്റവും എളുപ്പവഴി എന്ന് നാട്ടുകാർ പറയുന്നു. അല്ലാതുള്ള കോറിവേസ്റ്റ് തള്ളൽ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നതായാണ് പരാതി. മഴ ആരംഭിച്ച ഒരു മാസം പിന്നിടുമ്പോഴും യാത്രാദുരിതം വർദ്ധിക്കുകയാണ് ചെയ്യുന്നത്. വടകരയ്ക്കും കോഴിക്കോടിന് ഇടയിലുള്ള യാത്രാ സമയം ഇപ്പോൾ ഇരട്ടിയിലേറെ ആയിട്ടുണ്ട്. ആശുപത്രികളിലേക്ക് പോകുന്നവരും എയർപോർട്ടിലേക്ക് പോകുന്നവരും ഉൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുന്നത് നിത്യ കാഴ്ചയാണ്.