അഗളി: അട്ടപ്പാടിയിൽ രണ്ട് ദിവസമായി കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. ഷോളയൂർ മേഖലയിൽ 86.8 മി.മീ. മഴയും കുറവൻപാടി എസ്റ്റേറ്റ് മേഖലയിൽ 126.5 മി.മീ. മഴയുമാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ഗൂളിക്കടവ് നിന്നും ജെല്ലിപ്പാറയിലേക്കുള്ള വഴിയിൽ ദോണിഗുണ്ട് ഭാഗത്ത് അപ്രോച്ച് റോഡ് ഒലിച്ചുപോയി. അഗളി കക്കുപ്പടി സ്വദേശി ഷംസുദ്ദീന്റെ വീട്ടിലേക്ക് വൈദ്യുതി തൂൺ തകർന്നുവീണു.
പരിക്കേറ്റ ഷംസുദ്ദീനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാറ്റിലും മഴയിലും അട്ടപ്പാടിയിൽ പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ വൻമരം കടപുഴകി വീണതിനെ തുടർന്ന് ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. നെല്ലിപ്പതി, വയലൂർ, ജെല്ലിപ്പാറ എന്നിവിടങ്ങളിലും റോഡിലേക്ക് വലിയ മരങ്ങൾ വീണു.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന വൻമരവും കടപുഴകി വീണു. കുറവൻപാടി, ജെല്ലിപ്പാറ, ദോണിഗുണ്ട് മേഖലകളിൽ നാല് ദിവസമായി വൈദ്യുതി ബന്ധം തകരാറിലാണ്. രണ്ട് ദിവസമായി അട്ടപ്പാടിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി തൂണുകളും കമ്പിയും തകർന്നതാണ് വൈദ്യുതി ബന്ധം വേർപ്പെടാൻ കാരണം. വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ ശ്രമം തുടരുകയാണ്.
മഴ കനക്കുന്നതോടെ ഭവാനി പുഴയുടെ തീരങ്ങളിൽ കഴിയുന്നവരും ഇടവാണി, തുടുക്കി, ഗലസി, കടുകുമണ്ണ, ആനവായ്, പൊട്ടിക്കൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളും ഒറ്റപ്പെടുമോ എന്ന ആശങ്കയിലാണ് ജനം. അട്ടപ്പാടി കള്ളമല ഓന്ത്മല, ചിറ്റൂർ പുട്ട്മല, കുറവൻപാടി എസ്റ്റേറ്റ്, ആനക്കൽ, നരസിമുക്ക്, ഷോളൂരിലെ വിവിധ പ്രദേശങ്ങൾ, ചില ഒറ്റപ്പെട്ട വീടുകൾ എന്നിവിടങ്ങളിലെ ജനങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. വൈദ്യുതി തകരാറിലായതോടെ മൊബൈൽ നെറ്റ്വർക്ക് സേവനങ്ങളും പലയിടങ്ങളിലും പണിമുടക്കി.