അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വിഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ, 200 സൈറ്റുകളിൽ കണ്ടെത്തി നശിപ്പിച്ചു

news image
Dec 22, 2025, 3:21 pm GMT+0000 payyolionline.in

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ബി എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ തൃൂശൂർ സിറ്റി പൊലീസ് സംഘം കേസെടുത്തിട്ടുള്ളത്.
മാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ ചെയ്തതായി പൊലീസ് കണ്ടെത്തി. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വിഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഇത് നിയമവിരുദ്ധവുമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 200ലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.
കേസില്‍ വിധി വന്നതിന് ശേഷമാണ് മാർട്ടിന്‍റെ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ആ സമയത്താണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്.
ദിലീപിന്‍റെ ഭാഗം ന്യായീകരിക്കുന്നതാണ് വിഡിയോ.

ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും അപ്പീലിൽ ചോദ്യം ചെയ്യുക. അപ്പീലുമായി ഈയാഴ്ച തന്നെ ഹൈകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe