ചെറുവാടി: കോഴിക്കോട്, മലപ്പുറം ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് മണൽക്കൊള്ള നടത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസിന്റെ കർശന നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡിൽ മൂന്നു മണൽ ലോറികൾ പിടികൂടി. ഡ്രൈവർ തെക്കുകോളിൽ മുഹമ്മദ് അഷറഫിനെ അറസ്റ്റ് ചെയ്തു. ചെറുവാടി ഇടവഴിക്കടവ് പാലത്തിന് സമീപമുള്ള കടവിൽനിന്ന് മണൽ കയറ്റാൻ ശ്രമിച്ച ലോറികളാണ് പിടികൂടിയത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രി മുതൽ പുലരുവോളം മണൽക്കൊള്ള നടത്തുന്ന സംഘത്തിന്റെ വാഹനങ്ങളാണ് മണൽ സഹിതം പൊലീസ് പിടിച്ചെടുത്തത്. കുറച്ചുപേർ പുഴയിൽ ചാടിയും തോണികളിലും രക്ഷപ്പെട്ടു. പൊലീസ് പട്രോളിങ് വാഹനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്റ്റേഷന് സമീപവും പ്രധാന ജങ്നുകളിലും ആളുകളെ നിർത്തിയാണ് മണൽ മാഫിയ സംഘം പ്രവർത്തിച്ചിരുന്നത്.
കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മുക്കം ഇൻസ്പെക്ടർ കെ.പി. ആനന്ദ്, ജില്ല സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.