അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുവെന്ന് സംശയം

news image
May 4, 2025, 5:56 am GMT+0000 payyolionline.in

ദില്ലി: അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, നിയന്ത്രണ രേഖയിൽ പലയിടത്തും പാക്  പ്രകോപനം തുടരുകയാണ്. എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായി തിരിച്ചടിച്ച് സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു.

പാകിസ്ഥാനെതിരെ കടുപ്പിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ പാകിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി ജലമോഴുക്ക് നിയന്ത്രിച്ച് തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. അതേസമയം, പാക് അതിർത്തി രക്ഷാ സേനയുടെ ഒരു ജവാനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ബിഎസ്എഫ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര-നാവിക-വ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്. വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe