അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത് ടേക് ഓഫിന് തൊട്ടുപിന്നാലെ. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ മാത്രമായാണ് വിമാനം തകർന്നുവീണത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന് ഉച്ചക്ക് 1.10നായിരുന്നു പുറപ്പെടൽ സമയം. ഇതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. ദീർഘയാത്രക്ക് മുന്നോടിയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനമുണ്ടായിരുന്നു. ഇത് വിമാനം തകർന്നുവീണതിന് പിന്നാലെയുള്ള തീപ്പിടിത്തതിന്‍റെ ആഘാതം കൂട്ടിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥലത്ത് നിരവധി ഫയർ എൻജിനുകളും മറ്റ് ഏജൻസികളുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.