അയഞ്ഞ് ​രാജ്ഭവൻ; ‘ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം’

news image
Oct 12, 2024, 1:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവ‍ർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.

ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സ്വാഗതം. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ വരാം. ഒരടി മുന്നോട്ട് വെക്കുമ്പോൾ രണ്ടടി പിന്നോട്ടെന്നാണ് കഴിഞ്ഞ പോരിലെല്ലാം ഗവർണ്ണറുടെ ലൈൻ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുള്ള ഗവർണ്ണറുടെ നീക്കത്തിനെതിരെ സിപിഎം കടന്നാക്രമണം നടത്തിയിരുന്നു.

ദി ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ ദേശവിരുദ്ധ പരാമർശം അവസാനിച്ചെന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട്. പരാമർശം തെറ്റാണെങ്കിൽ വിവരം അഭിമുഖത്തിൽ ചേർക്കാനാവശ്യപ്പെട്ട പിആർ ഏജൻസിക്കെതിരെ എന്ത് നടപടി എന്നാണ് ഗവർണ്ണറുടെ ആവർത്തിച്ചുള്ള ചോദ്യം. ഉദ്യോഗസ്ഥരുടെ കാര്യത്തിലെന്ന പോലെ പരാമർശ വിവാദത്തിലും ഗവർണ്ണർ അയഞ്ഞോ എന്ന് വ്യക്തമല്ല. എന്നാൽ ഇതെല്ലാം സർക്കാറിന്റെയും ഗവർണ്ണറുടെയും ഡീലെന്നാണ് പ്രതിപക്ഷ ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe