2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 2025 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 198 പ്രവർത്തിദിനങ്ങളായികൊണ്ടും, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തിദിനങ്ങളായികൊണ്ടും, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എൽ.പി വിഭാഗം സ്കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യു.പി വിഭാഗം സ്കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടും, ഹൈസ്കൂൾ വിഭാഗം സ്കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിന് 1100 ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവർത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഹൈസ്കൂൾ വിഭാഗം പുതുക്കിയ സമയക്രമം രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെയാണ്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ എറണാകുളം ബീട്ടൂർ എബനൈസർ എച്ച്.എസിലെ പി.റ്റി.എ. യും മാനേജരും കൂടി ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധ്യയന വർഷം ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനം വേണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന്മേൽ ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ബഹുമാനപ്പെട്ട കോടതി നിർദ്ദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹർജിക്കാരനെ കേൾക്കുകയും 2024 ഏപ്രിൽ 25-ാം തീയതിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാൽ ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ 220 പ്രവൃത്തി ദിനങ്ങൾ തികയ്ക്കുന്നതിനായി 25 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ടായിരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷത്തിലെ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി
കേരള വിദ്യാഭ്യാസ ആക്റ്റും ചട്ടങ്ങളും ബാധകമായ സ്കൂളുകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ സർവീസ് സംഘടനകളും, രക്ഷിതാക്കളും, വിദ്യാർത്ഥികളും കേസ്സ് ഫയൽ ചെയ്തു. പ്രസ്തുത കലണ്ടറിനെയും അത് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയക്ടറുടെ അധികാരത്തെയും ഈ ഹർജികളിൽ ചോദ്യം ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങൾ ആക്കുന്നതിനായി ഇതൊരു നയത്തിലും കീഴ്വഴക്കത്തിലും മാറ്റം വരുന്ന ഒന്നായതിനാൽ- സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തേണ്ടതുള്ളതിനാലും അതിന് യോഗ്യതയുള്ളത് ഈ കേസുകളിലെ ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാർ ആണെന്നാണ്ഹർജിക്കാരുടെ വാദം.
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായും ബന്ധപ്പെട്ടവരെ കേട്ടും ഇക്കാര്യത്തിൽ വിദഗ്ദ്ധരായവരുടെ അഭിപ്രായങ്ങളും കേട്ട ശേഷം ഒന്നാം എതിർകക്ഷിയായ സർക്കാരിനോട് പുനഃപരിശോധിക്കുവാനാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിന്യായ പ്രകാരം ഉത്തരവായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2024 മെയ് 25 ലെ തീരുമാനവും 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ വിദ്യാഭ്യാസ കലണ്ടറും നിയമപരമായി നിലനിൽക്കുന്നതല്ലായെന്നും കോടതി അഭിപ്രായപ്പെട്ടു.
2024 ആഗസ്റ്റ് 1 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായവുമായി ബന്ധപ്പെട്ട് 2024 സെപ്തംബർ 9 ആം തീയതി സർക്കാർ ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേൾക്കുകയും ചെയ്തിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട സമഗ്രപഠനം നടത്തിന്നതിനായി 2025 ജനുവരി 20 ലെ ഉത്തരവ് പ്രകാരം5 അംഗങ്ങളെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം- ഏഴ് ചട്ടം-3 പ്രകാരം ഓരോ സ്കൂൾ വർഷത്തിലും സാധാരണ ഗതിയിൽ ചുരുങ്ങിയത് പരീക്ഷാദിവസങ്ങൾ കൂടാതെ ഇരുന്നൂറ്റി ഇരുപത് സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ 20 ദിവസം വരെ സാദ്ധ്യായ ദിവസങ്ങളിൽ ഉണ്ടാകുന്ന കുറവ് എഡ്യൂക്കേഷണൽ ഓഫീസർക്കും അതിൽ കൂടുതൽ ഉള്ള കുറവ് ഡയറക്ടർക്കും ഇളവ് ചെയ്യാവുന്നതാണ് എന്നും വ്യവസ്ഥചെയ്യുന്നു.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം-ഏഴ് ചട്ടം-അഞ്ച് പ്രകാരം എല്ലാ അധ്യയന വർഷങ്ങളിലും പൊതുവിദ്യാഭ്യസ ഡയറക്ടർ കലണ്ടർ പ്രസിദ്ധീകരിക്കുവാൻ നിഷ്കർഷിക്കുന്നു.
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ ആയിരത്തി ഒരുന്നൂറ് മണിക്കൂർ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെ.ഇ.ആർ. ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്. ഈ അവസരത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഗുജറാത്തിൽ ഇരുന്നൂറ്റി നാൽപത്തി മൂന്ന് പ്രവൃത്തി ദിനങ്ങളും, ഉത്തർ പ്രദേശിൽ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, കർണാടക ഇരുന്നൂറ്റി നാൽപത്തി നാല് , ആന്ധ്രാ പ്രദേശിൽ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, ഡൽഹിയിൽ ഇരുന്നൂറ്റി ഇരുപത് എന്നീ പ്രകാരവും പ്രവൃത്തി ദിനങ്ങളാണുള്ളത്.
സി.എം.എസ്, കെ.പി.എസ്.എം.എ, എയിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, മദ്രസാ ബോർഡ്, മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി, എൽ.എം.എസ്,എസ്.എൻ. ട്രസ്റ്റ് സ്കൂൾസ്, എസ്.എൻ.ഡി.പി. യോഗം സ്കൂൾസ്, കേരള എയിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, സമസ്ത ഇ.കെ. വിഭാഗം, എൻ എസ് എസ് എന്നീ സംഘടനകളാണ് ചർച്ചയിൽ പങ്കെടുത്തത്. നിലവിലെ സമയക്രമം തുടരാൻ തീരുമാനിച്ചു. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം അടക്കം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത
ഉദ്യോഗസ്ഥരായ ഡി.ഡി.ഇ., എ.ഡി., ആർ.ഡി.ഡി., ഡി.ഇ.ഒ.,എ.ഇ.ഒ., വിദ്യാകിരണം കോർഡിനേറ്റർമാർ, കൈറ്റ് കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗം എന്റെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡയറക്ടറുടെ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഉദ്യോഗസ്ഥർ, എസ്.എസ്.കെ. പ്രോജക്ട് ഡയറക്ടർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതിന് മുമ്പ് രണ്ടായിരത്തി ഇരുപത്തിയഞ്ച് മെയ് 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ബി.ആർ.സി. വഴി സ്കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും. ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാർ, ജില്ലാ തലത്തിൽ ചെയ്യേണ്ടവ മുൻനിർത്തി അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകണം. ഇതിന്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർമാർക്ക് നൽകണം. കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നൽകണം. എല്ലാ ഡി.ഡി. മാരും സ്കൂൾ സുരക്ഷാ വിഷയം ഡി.ഡി.സി. യിലെ സ്ഥിരം അജണ്ട ആക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകണം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും. ജില്ലയിൽ ഡി.ഡി.ഇ., ആർ.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 ടീമുകൾ ഓരോ സ്കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഡി.ഡി.ഇ. യ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ നിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.
സമ്പൂർണ്ണ പ്ലസ്സിൽ സ്കൂൾ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതിൽ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വിശദായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യു.ഐ.പി. ഡി.ഡി. മാർക്ക് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തലത്തിൽ ഒരു സേഫ്റ്റി സെൽ രൂപീകരിക്കും. ഇത് പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ ഒരു വാട്ട്സ് ആപ്പ് നമ്പർ രജിസ്റ്റർ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും. പി.റ്റി.എ., കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ അറിയിക്കാം. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഈ മാസം 27 ന് ഉന്നതതല യോഗം ചേരും. ആഗസ്റ്റ് 7 ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർക്കും.
ദേശീയ പഠനനേട്ട സർവ്വേയിൽ സംസ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ വിജയാഹ്ലാദ ദിനം ജൂലൈ 30 ന് സ്കൂളുകളിൽ ആചരിക്കും.
ഈ വർഷം എൻ.എസ്.എസ് വോളന്റിയർമാർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.