അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

news image
Dec 4, 2025, 3:59 am GMT+0000 payyolionline.in

ലണ്ടൻ : അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി ചേർത്ത ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റിനു നേതൃത്വം നൽകിയ പ്രഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതേ തുടർന്ന് വിദഗ്ദ്ധാഭിപ്രായം തേടുകയും അപകടസാധ്യത ലഘൂകരിക്കുന്നതിന് പാരിസ്ഥിതിക നിരീക്ഷണം, ശ്വസനോപകരണങ്ങൾ, മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ, പ്രത്യേകിച്ച് വിദേശത്തു നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ, ഫോർമാലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 12 നു ലണ്ടനിലേക്കുള്ള ബോയിങ് 787 എയർ ഇന്ത്യ വിമാനം തകർന്നുവീണ് 53 ബ്രിട്ടിഷ് പൗരന്മാരടക്കം 242 പേരാണു കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe