തളിപ്പറമ്പ്: എം.ഡി.എം.എ ഇടപാടുകാരനായ ആംബുലൻസ് ഡ്രൈവർ എക്സൈസിന്റെ പിടിയിലായി.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗൺ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്കൽ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം കണ്ടി വാതുക്കൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ കായക്കൂൽ പുതിയ പുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ.രാജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ അവിടെനിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ ശേഖരിച്ച് രോഗികളുമായി അവിടെ നിന്നും തിരിച്ചു വരുമ്പോൾ നാട്ടിലെത്തിക്കുകയാണ് പതിവെന്നും, നാട്ടിൽ എത്തിയതിനു ശേഷം എം,ഡി.എം.എ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കയ്യിൽ കൊടുക്കാതെ ഭദ്രമാക്കി ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ആയതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്തു മയക്കുമരുന്ന് വെച്ച ലൊക്കേഷൻ അറിയിക്കുകയാണ് രീതിയെന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു.
കർണാടകയിൽ നിന്നും മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. രോഗികളുമായി വരുന്ന ആംബുലൻസ് എക്സൈസ്, പോലീസ് പരിശോധന ഇല്ലാതെ കടന്നുപോകാം എന്ന ധാരണയിലാണ് ആംബുലൻസിൽ മയക്കുമരുന്ന് കടത്തുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരൻ, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസമാരായ ടി.വി.വിജിത്ത്, കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.