ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തത്തംപള്ളി കുറ്റിച്ചിറ വീട്ടിൽ ബിജോയ് ആൻ്റണി (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ആലപ്പുഴ രാജീവ് ജെട്ടിക്ക് സമീപമാണ് ബിജോയിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ കാർ കനാലിലേക്ക് മറിഞ്ഞത്. രാജീവ് ബോട്ട് ജെട്ടിയിൽ നിന്നും 50 അടി അകലെയായി കായലിൽ കാർ താഴുകയായിരുന്നു.
നീന്തൽ അറിയാത്ത ബിജോയ് കാറിൽ കുടുങ്ങി. സുഹൃത്തുക്കൾ പുറത്തെത്തിച്ചെങ്കിലും കരയിലെത്തിക്കുന്നതിനുമുമ്പു തന്നെ താഴ്ന്നു പോവുകയായിരുന്നുവെന്നാണ് വിവരം. ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോജി എൻ ജോയിയുടെ നേതൃത്വത്തിൽ ടീം സംഭവ സ്ഥലത്തെത്തി ബിജോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ക്യൂബ സെറ്റ് ഉപയോഗിച്ച് കനാലിൽ മുങ്ങിയ കാർ കരയ്ക്ക് അടുപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹരീഷ്, ജിജോ, അനീഷ് കണ്ണൻ, ജോബിൻ വർഗീസ്, ഹാഷിം, അർജുൻ, ശശി അഭിലാഷ്, പുഷ്പരാജ്, കണ്ണൻ ഉദയകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.