തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ അഭിപ്രായപ്പെട്ടു.
അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം ഉയർന്നു. മഞ്ചേശ്വത്തും പാലക്കാട്ടും വടക്കാഞ്ചേരിയിലും ഷൊർണൂരും ഒറ്റപ്പാലത്തും തൃപ്പൂണിത്തുറയിലും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി. മീറ്റ്ന സീനിയർ ബേസിക് സ്കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറേക്കര എൽപി സ്കൂളിലെ 163 ആം ബൂത്തിലുമാണ് പരാതി ഉയർന്നിരിക്കുന്നത്. പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതിയുണ്ട് ഈ ബൂത്തുകളിലെ ഒരോ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി. ബേപ്പൂർ മണ്ഡലത്തിലെ കോളത്തറയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നെന്നാണ് ആരോപണം. വ്യാജ ഐ ഡി കാർഡുമായി എത്തിയയാൾ വോട്ട് ചെയ്യാൻ എത്തി എന്നാണ് ആരോപണം. കൊളത്തറ ആത്മവിദ്യാസംഘം സ്കൂളിൽ ബൂത്ത് നമ്പർ 94ൽ അബ്ദുൽ സമദ് എന്നയാളുടെ വോട്ട് ചെയ്യാൻ എത്തിയയാളെയാണ് പിടികൂടിയത്. മണലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം മറ്റൊരാൾ കൂടി ബൂത്തിൽ കയറിയെന്ന് ബിജെപി പരാതിപ്പെട്ടു. ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞു.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ പള്ളുരുത്തിയിലും കള്ളവോട്ട് പരാതി ഉയർന്നു. ശ്രീ വെങ്കിടേശ്വര സ്കൂളിലെ 152 അം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ജാസ്മിൻ എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബൂത്ത് 282 ലും കള്ളവോട്ട് ആരോപണം ഉയർന്നു. തൃപ്പൂണിതുറ മണ്ഡലത്തിലെ 266 ആം നമ്പർ ബൂത്തിലും കള്ള വോട്ട് ആരോപണം സെൻ്റ് ഡോമനിക്ക് സ്കൂളിലെ ബൂത്തിലാണ് കള്ള വോട്ട് അനിത എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തു അനിത ടെൻഡർ വോട്ട് ചെയ്തു പോയി അനിതയും യുഡിഎഫ് അനുഭാവിയാണ്. ഇടക്കൊച്ചി അകിനാസ് കോളേജിലെ ബൂത്തിലും കള്ള വോട്ട് ആരോപണം ഉയർന്നു. കാളിയത്ത് വീട്ടിലെ കുഞ്ഞ് മോളുടെ വോട്ട് മറ്റാരോ ചെയ്തു. കുഞ്ഞുമോളെത്തി ടെൻഡർ വോട്ട് ചെയ്ത് മടങ്ങി.
