ആശങ്കകൾ അറിയിച്ചും ആവശ്യങ്ങൾ പറഞ്ഞും സിബിസിഐ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

news image
Jul 12, 2024, 1:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രധാനമന്ത്രിയുയി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) കൂടിക്കാഴ്ച നടത്തി. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ്‌ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അതിക്രമങ്ങൾ നടക്കുന്നുവെന്നും ക്രൈസ്തവ സമൂഹം നിർബന്ധിത മതപരിവർത്തനങ്ങൾക്ക് എതിരാണെന്ന് കത്തിൽ വ്യക്തമാക്കി.

ദളിത്‌ ക്രൈസ്തവർക്കും സംവരണ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ക്രിസ്തീയ ആരാധനാലയങ്ങളെ കുറിച്ച് അസത്യങ്ങളും അഭ്യൂഹങ്ങളും പടരുന്നുണ്ട്. ഇക്കാര്യത്തിൽ ആശങ്ക പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്നും നമുക്ക് നോക്കാമെന്ന് മാത്രമായിരുന്നു  പ്രധാനമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭ ആർക്കും പിന്തുണ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല. എന്നാൽ രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിൽ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ നിലപാടെടുത്തിട്ടില്ല. ആരോടും പ്രത്യേക ചായ്‌വ് സഭ കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe