കൊച്ചി: എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ സമയോചിത ഇടപെടലിൽ ഗൃഹനാഥൻ പുതുജീവിതത്തിലേക്ക്. സബ് ഇൻസ്പെക്ടർ പി ജി ജയരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർ ചേർന്നാണ് ആത്യഹത്യയ്ക്ക് ശ്രമിച്ചയാളെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചമുണ്ടെന്നും ആരോ കയറിയിട്ടുണ്ടെന്നുമുള്ള പരിസരവാസികളുടെ ഫോൺ കോളിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 112ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ
കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നും എന്നാൽ വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും അറിഞ്ഞതോടെ മതിൽ ചാടി അകത്ത് കയറിയപ്പോൾ കണ്ടത് ബെഡ്റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട ഉടൻ കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പൊലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആ സമയത്ത് അവിടെ ഐസിയു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങിയി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പൊലീസ് സംഘം അവിടെ തുടർന്നു.